തിരുസഭയ്ക്കു വേണ്ടിയുള്ള

“യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്താ. 28/20) എന്നരുൾചെയ്ത ഈശോ നാഥാ, അപകടങ്ങൾ നിറഞ്ഞ ഈ ലോകയാത്രയിൽ അങ്ങയുടെ പരിശുദ്ധാത്മാവിൻറെ ശക്തിയാൽ തിരുസഭയെ കാത്തുരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ.

ഞങ്ങളുടെ വൈദികരേയും സന്യാസീ സന്യാസിനികളേയും, അൽമായ സഹോദരങ്ങളെയും, വിശ്വാസ തീക്ഷണതയിലും ജീവിത വിശുദ്ധിയിലും വളർത്തണമേ. അബദ്ധ സിദ്ധാന്തങ്ങളാൽ വശീകരിക്കപ്പെട്ട് സഭാജീവിതത്തിൽ നിന്ന് അകന്ന് പോയിക്കൊണ്ടിരിക്കുന്ന വിശ്വാസികളെ, പ്രത്യേകിച്ച് ഞങ്ങളുടെ യുവജനങ്ങളെ, തീക്ഷണമായ ദൈവവിശ്വാസത്തിലേയ്ക്കും ആദ്ധ്യാത്മികതയിലേയ്ക്കും ആനയിക്കണമേ. സഭയുടെ താൽപര്യങ്ങളെ സംരക്ഷിക്കാനും ദൈവസ്നേഹത്തിൽ അടിയുറച്ച പരസ്നേഹ ജീവിതത്തിൽ നിലനിൽക്കാനുമുള്ള സന്നദ്ധതയും തീക്ഷണതയും അവർക്കു നൽകണമേ.

പരിശുദ്ധ കന്യാമറിയമേ, വി.യൗസേപ്പിതാവേ, ഞങ്ങളുടെ പിതാവായ മാർ തോമാശ്ലീഹായേ, തിരുസ്സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ. മുഖ്യദൂതനായ വി. മിഖായേലെ, പിശാചിൻറെ കെണികളിൽ നിന്നും ആന്തരികവും ബാഹ്യവുമായ ആക്രമണങ്ങളിൽ നിന്നും തിരുസഭയെ സംരക്ഷിക്കണമേ. അങ്ങനെ ഐക്യത്തിലും സമാധാനത്തിലും സ്വർഗോമുഖമായി ജീവിക്കുവാൻ ഞങ്ങൾക്കിടയാകട്ടെ. ആമ്മേൻ.