വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയഞ്ചാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളെ, പ്രത്യേകമായ ഒരു ഹൃദയമാറ്റത്തിനാണ് ഈ ക്ഷണം. മംഗളവാർത്ത ഞാൻ സ്വീകരിച്ചതുപോലെ തന്നെ നിങ്ങൾ എൻ്റെ ഹൃദയത്തിനു സ്വയം സമർപ്പിക്കുക. അപ്രകാരം ചെയ്യുമ്പോൾ, സാധാരണക്കാരായ നിങ്ങൾ എൻ്റെ മകനെ മഹത്വപ്പെടുത്തുന്നത് വലിയ ഉപഹാരമായി ഈശോ കണക്കാക്കും. ആദ്യമായി, മനുഷ്യാവതാരത്തിനായി എൻ്റെ ഹൃദയത്തെ തെരഞ്ഞെടുത്തത് എൻ്റെ മകൻ തന്നെയാണ്. ഇപ്പോൾ എന്നിൽ വീണ്ടും ജനിക്കാൻ എൻ്റെ മകൻ നിങ്ങളെ ക്ഷണിക്കുന്നു. ദൈവം എൻ്റെ മകനായി ഗർഭത്തിൽ വന്ന അതേ സ്ഥലത്ത് വന്ന് ഈശോയെ കണ്ടുമുട്ടുവാൻ നിങ്ങൾക്കും ക്ഷണം നൽകപ്പെടുന്നു. എൻ്റെ ഹ്യദയത്തിൽ നിന്ന് ഒഴുകി എത്തിയ രക്തം, മാംസമായ ആ സ്ഥലത്തുവച്ച് എൻ്റെ പുത്രനായ ദൈവത്തെ കാണാൻ നിങ്ങൾക്കിതാ ക്ഷണം! ഇപ്പോൾ എൻ്റെ ഹൃദയമാകുന്ന സിംഹാസനത്തിൽ ആരുഢനാണ് പുത്രൻ തമ്പുരാൻ: മാംസമാകുന്നതിന് അനുവാദം കാത്ത് ഇരുന്ന അതേ സ്ഥലത്ത് പുത്രൻ തമ്പുരാൻ കാത്തിരിക്കുന്നു. ഈ സങ്കേതത്തിലേക്കു നിങ്ങളും വരുക; നിങ്ങളെ എൻ്റെ ഗർഭപാത്രത്തിലേക്കു കൊണ്ടുപോയി ഞാൻ നിങ്ങളു ടെ അമ്മയാകാം. നിങ്ങൾ ഓരോ വ്യക്തിയും എൻ്റെ പ്രിയപ്പെട്ട മക്കളും; എൻ്റെ വിമലഹൃദയത്തിൽനിന്നാണ് ഈ ക്ഷണം.

വഴികാട്ടി

ദൈവം, മാതാവിന് സ്വർഗത്തിൽ പ്രത്യകമായ സ്ഥാനമാണ് നല്കിയിരിക്കുന്നത് – അമ്മ മഹാറാണി. സ്വർഗ്ഗത്തിൻ്റെ ക്യപാവരങ്ങളെല്ലാം സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും വിതരണം ചെയ്യുന്നതും അമ്മയാണ്. ആർക്ക് എപ്പോൾ, എങ്ങനെ, ഏതളവിൽ എന്ന തീരുമാനം അമ്മയുടേതാണ്. പിതാവിൻ്റെ കൃപ, പുത്രൻ്റെ പുണ്യങ്ങൾ, പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ എല്ലാം അമ്മ വഴിവരുന്നു.

ഈ ലോകത്തിൽ ഒരു ശിശുവിനു ഒരു മാതാവും ഒരു പിതാവും ഉണ്ടായിരിക്കും. സ്വർഗ്ഗത്തിലും അപ്രകാരം തന്നെ. ദൈവം പിതാവിൻ്റെ സ്ഥാനത്തും കന്യകാമറിയം അമ്മയുടെ സ്ഥാനത്തും. തെരഞ്ഞെടുക്കപ്പെട്ടവരുടെ രാജാവിനു മാംസം നല്കിയ അമ്മയുടെ ഉത്തരവാദിത്തമാണ് തെരഞ്ഞെടുക്കപ്പെട്ടവരെ പരിശീലിപ്പിക്കൽ. ദൈവവുമായി ഐക്യം ആഗ്രഹിക്കുന്നവർ, കൃപയാൽ മറിയത്തെ അമ്മയായി സ്വീകരിക്കണം. അമ്മ കൃപയുടെ പൂർണ്ണതയാണല്ലോ! തെരഞ്ഞെടുക്കപ്പെട്ടവർക്കു കൃപ അമ്മയിൽ നിന്നും ലഭിക്കുന്നു. —

പരിശുദ്ധ കന്യകാമറിയം പരിശുദ്ധാത്മാവിൻ്റെ വധുവാണല്ലോ. ആത്മാവ് പ്രവർത്തിക്കുന്നത് അമ്മയിലും അമ്മയാലും അമ്മയുടെ കൂടെയുമാണ്. വചനം മാംസമായത് അപ്രകാരമാണ്. തെരഞ്ഞെടുക്കപ്പെട്ടവർക്കു രൂപികരണം നല്കുന്ന റൂഹാ അമ്മയിലും അമ്മയുടെ കൂടെയും പ്രവർത്തിക്കുന്നു.

പ്രവൃത്തിപഥം

നമുക്ക് സമ്മതം നേടാൻ അമ്മയുടെ വിമലഹൃദയത്തിലേക്കു പോകണം. അപ്പോൾ നമുക്ക് ക്രിസ്തുവിൻ്റെ പ്രകാശത്തിലേക്ക് അമ്മയിലൂടെ ജനിക്കാം. അമ്മയുടെ സംരക്ഷണത്തിലൂടെ നമുക്ക് വിശുദ്ധിയിലേക്കു പോകാം. സമർപ്പണത്തിലൂടെ നമ്മുടെ ബലഹീനതകളും ഭയവുമെല്ലാം അമ്മക്കു കൊടുത്തു. അമ്മയിൽ നമ്മുടെ പ്രതീക്ഷകളും വിശ്വാസവും അർപ്പിച്ചു. പ്രതിദിനം നാം സമർപ്പണം പുതുക്കണം. അപ്പോൾ അമ്മയിൽ നിന്നും നമുക്കു നിർദ്ദേശങ്ങൾ ലഭിക്കും, ദു:ഖത്തിൽ സന്തോഷവും. അവസാനമായി, നമുക്കു നമ്മേ മറക്കാം. എല്ലാം നോക്കാൻ അമ്മയുണ്ടല്ലോ. നാം ചെയ്യുന്ന ജോലികളെല്ലാം അമ്മ മകൻ്റെ പാദത്തിങ്കൽ സമർപ്പിക്കും.

നമുക്കു അമ്മയുടെ വിജയത്തിനായി പ്രവർത്തിക്കാം. നമുക്കു ചെയ്യാവുന്ന കാര്യം ഇതു മാത്രമാണ്. അമ്മയുടെ മഹത്വത്തിനായി യത്നിക്കാം. മറ്റുള്ളവര് അമ്മയുടെ മഹത്വത്തെ വിലകുറച്ച് കാണിക്കുമ്പോൾ, നാമതിനെ കൂടുതൽ മഹത്വപ്പെടുത്തണം. അമ്മയുടെ സംരക്ഷണത്തിലേക്ക് എല്ലാ ആത്മാക്കളേയും കൂട്ടിക്കൊണ്ടു പോകാം. അമ്മ അധിക്ഷേപിക്കപ്പെടുമ്പോൾ അതിനെ എതിർക്കാം. അങ്ങനെ അമ്മയുടെ ഹൃദയത്തിലായിരിക്കാം.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയമേ, എൻ്റെ ഹൃദയത്തിൻ്റെ ഭാവങ്ങളെല്ലാം അമ്മക്ക് ഏല്പിച്ചു തരുന്നു. പുണ്യങ്ങളും, വിശുദ്ധിയുമുള്ള ഒരു ആത്മാവും, ലളിതവും ശിശുസഹജവുമായ മനസ്സും, അതിനു നൽകണമേ. അമ്മയുടെ വിജയത്തെ പ്രഘോഷിക്കാൻ ശക്തി തരണമേ. ഒരു വിനാഴികയും ഞാൻ നഷ്ടപ്പെടുത്താതിരിക്കട്ടെ! പ്രാർത്ഥനയിൽ കുറവുണ്ടാകാതിരിക്കട്ടെ! അമ്മയുടെ നെഞ്ചോട് എന്നെ ചേർത്തുവയ്ക്കുക. അമ്മയുടെ നവജാതനെപ്പോലെ എൻ്റെ ആത്മാവിനെ സംരക്ഷിക്കേണമെ. എന്നെ എൻ്റെ എല്ലാ ബലഹീനതകളിൽനിന്നും രക്ഷിക്കേണമേ.

വചനം

“എന്നെ കൊണ്ടുപോവുക. നമുക്കു വേഗം പോകാം. രാജാവ് തൻ്റെ മണവറയിലേക്ക് എന്നെ കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ആനന്ദിച്ചുല്ലസിക്കും.” (ഉത്തമഗീതം 1:4)

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!