വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിമൂന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളെക്കുറിച്ചു എൻ്റെ പദ്ധതി എന്താണെന്നും നിങ്ങൾ ഏതു ദിശയിൽ മുമ്പോട്ടു പോകണമെന്നും ഞാൻ വ്യക്തമാക്കാം. എൻ്റെ ഉന്നതസ്ഥാനമോ ഞാൻ ജീവിച്ച നാടോ അല്ല നമ്മുടെ ശ്രദ്ധ ആകർഷിക്കേണ്ടത്. എൻ്റെ ദൗത്യം മാതമാണ് നമ്മുടെ ശ്രദ്ധ അർഹിക്കുന്നത്. എൻ്റെ വിമല ഹ്യദയത്തിനു സമർപ്പിക്കുകവഴി എല്ലാഹ്യദയങ്ങളേയും കൂട്ടിയിണക്കി ഒരു കൂട്ടായ്മ ഉണ്ടാക്കുക; അങ്ങനെ എല്ലാ ഹൃദയങ്ങളേയും എൻ്റെ പുത്രൻ്റെ കരവലയത്തിനുള്ളിലാക്കുക. ഈ പദ്ധതിയുടെ തുടക്കം സ്വർഗ്ഗത്തിലാണ്. ഈ പദ്ധതി വിജയിപ്പിക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്യും. പക്ഷേ, നിങ്ങളുടെ ഹൃദയം നല്കേണ്ടതു നിങ്ങളാണ്. എൻ്റെ വിമല ഹൃദയത്തിൻ്റെയും അതിൻ്റെ വിജയത്തിൻ്റെയും കുടക്കീഴിൽ അണിനിരക്കുവാൻ നിങ്ങൾ, എല്ലാവരേയും ആഹ്വാനം ചെയ്യുവിൻ. ഞാൻ നിർദ്ദേശിക്കുന്നതുപോലെ നിങ്ങൾ അണിചേരുവിൻ. ഈ ദിവസങ്ങളിൽ എൻ്റെ ഹൃദയം, എങ്ങനെ ലോകത്തെ സ്വാധീനിക്കാൻ പോകുന്നുവെന്നു നിങ്ങൾക്ക് ഊഹിക്കാനേ സാധിക്കുകയില്ല. നിങ്ങളുടെമേൽ വർഷിക്കുവാൻ ഞാനാഗ്രഹിക്കുന്ന കൃപ സ്വീകരിച്ചാലും. നിങ്ങളുടെ സങ്കേതമാണ് ഞാൻ. ഇക്കാര്യങ്ങളെപ്പറ്റി നിങ്ങൾ ഒട്ടും ഭയപ്പെടേണ്ട.

വഴികാട്ടി

വിമല ഹ്യദയത്തിനു സ്വയം പ്രതിഷ്ഠിക്കുവാനും അങ്ങനെ അഭൂതപൂർവ്വമായ വിളി സ്വീകരിക്കാനും, അപ്രകാരം ജീവിക്കുവാനും നമ്മെ അമ്മ ആഹ്വാനം ചെയ്യുന്നു. ഇന്നും അമ്മ ആഹ്വാനം ചെയ്യുന്നത് ഒരു കാര്യത്തിനാണ്, നമ്മുടെ ഹ്യദയങ്ങളെ തുറക്കാനും അങ്ങനെ സ്വർഗ്ഗീയ കൃപ സ്വീകരിക്കാനും, നാം സ്വീകരിച്ച കൃപ സമൃദ്ധമായി ഹൃദയങ്ങളിലൂടെ ഒഴുകുവാനും. അമ്മയുടെ ശബ്ദം ഘന ഗംഭീരമാണ്. കാരണം വ്യക്തമല്ലേ? ദൈവം ആഗ്രഹിക്കുന്ന കാര്യം വളരെ ഗൗരവമുള്ളതാണ്. നമുക്കു മനസ്സിലാക്കാവുന്നതിനപ്പുറമാണ് ഇതിൻ്റെ പ്രസക്തി. അമ്മ നമ്മെ ഉത്ബോധിപ്പിക്കുന്നത് ഈ കാലഘട്ടത്തിൻ്റെ പ്രാധാന്യത്തെപ്പറ്റിയാണ്. വലിയ കൃപയാണ് നാം സ്വീകരിക്കാൻ പോകുന്നത്. ഇപ്പോൾ നാം സ്വീകരിച്ചുകഴിഞ്ഞ കൃപയും അത്രമേൽ മഹത്തരമാണ്. നമ്മുടെ ഹൃദയങ്ങൾ, അമ്മയുടെ ഹൃദയവുമായി യോജിപ്പിക്കാൻ, അമ്മ ആവശ്യപ്പെടുന്നു. മുൻവിധിയോ, സംശയമോ, കൂടാതെ അമ്മയുടെ സംരക്ഷണത്തിൽ അവയെ വിട്ടുകൊടുക്കുക. നൂറ്റാണ്ടുകളായി അമ്മ ലോകത്തിനു നല്കിയ കൃപകൾ ഓർക്കാം. ഈ കാലഘട്ടത്തിൽ അമ്മയുടെ ഇടപെടലുകൾ ഓർക്കാം. അമ്മയുടെ സംരക്ഷണത്തിൽ അവ കൂടുതൽ സുരക്ഷിതമാണ്.

പ്രവൃത്തിപഥം

ശക്തിഹീനമായ നമ്മുടെ ഹൃദയങ്ങളുടെ കഴിവനുസരിച്ച്, ദൈവേഷ്ടം നിറവേറ്റാൻ സമർപ്പണത്തിലൂടെ നാം ക്ഷണിക്കപ്പെടുന്നു. വിശുദ്ധ കുർബാനയിൽനിന്നും നിർദ്ദേശങ്ങളും പ്രചോദനവും നാം സ്വീകരിക്കണം. നമ്മത്തന്നെ ദൈവസാന്നിധ്യത്തിൽ ദൈവഹിതത്തിനു സമർപ്പിക്കാം. സമർപ്പണത്തിലൂടെ ദൈവാത്മാവിൻ്റെ നിശ്വാസം നമ്മുടെ ഹൃദയത്തിലേക്കു നല്കപ്പെട്ടതിനെ ധ്യാനിക്കാം.

നമ്മുടെ ആത്മാവ് എത്ര വലിയ ഉയരങ്ങളിലേക്കാണ് പറക്കാൻ ക്ഷണിക്കപ്പെട്ടിരിക്കുന്നത് ! പരമപിതാവിൻ്റെ കരങ്ങളിൽ നമ്മുടെ ആത്മാവിനെ സമർപ്പിക്കുമ്പോൾ, പിതാവ് അതിനെ ആശ്ലേഷിക്കും. സ്വർഗ്ഗത്തിൽ നടക്കാനിരിക്കുന്ന ഒരു കിരീടധാരണം തന്നെയാണത്. നമ്മുടെ ദുഖങ്ങളും സന്തോഷങ്ങളും നമ്മുടെ ആത്മാക്കളെ അലങ്കരിക്കട്ടെ! നമ്മുടെ ഹൃദയത്തിൻ്റെ സ്ഥിതി പിതാവിനു തുറന്നു കാട്ടാം. നമ്മുടെ ഇച്ഛയെ നമുക്ക് ഇല്ലായ്മ ചെയ്യാം. ആത്മാവ് ഇവയിൽ നിന്നെല്ലാം സ്വതന്ത്രമായ ശേഷം, ആത്മാവിൽ ദൈവകല്പനകൾമാത്രം സംരക്ഷിക്കപ്പെടും. പ്രതിദിനം നാം സ്വയം സമർപ്പിക്കുമ്പോൾ, നമ്മുടെ ആത്മാവ് കൃപയിലും പുണ്യങ്ങളിലും വളരുന്നത് നമുക്കു മനസ്സിലാകും. വിശുദ്ധമായ ആത്മാവിൽ ദൈവത്തിൻ്റെ കരസ്പർശം നാം അനുഭവിക്കും.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, അമ്മയുടെ ആലിംഗനത്തിലൂടെ, ദൈവത്തിൽ എൻ്റെ ആത്മാവ് നിമഗ്നമാകട്ടെ. പ്രാർത്ഥനയിലൂടെ എൻ്റെ പുണ്യങ്ങൾ വളരട്ടെ! കൃപയിൽ ഞാൻ വളർന്നു അമ്മയെ പിൻചെല്ലട്ടെ! ദിനംപ്രതി എൻ്റെ ആത്മാവിനെ കൂടുതൽ ശോഭയുള്ളതാക്കേണമേ! ദൈവത്തിൻ്റെ പദ്ധതികൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ ഇടയാക്കണമേ. നീതിക്കും സത്യത്തിനും വേണ്ടി എൻ്റെ ഹൃദയം ദാഹിക്കട്ടെ! എൻ്റെ ആത്മാവ് വിഹരിക്കേണ്ട ഉന്നതിയെപ്പറ്റി എന്ന ബോധവതി/ ബോധവാൻ ആക്കണമേ. ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ തന്നെ ഈ ലോകത്തിന് അനുരൂപരല്ലാതിരിക്കാനും സ്വാർഗ്ഗോന്മുഖരായിരിക്കാനും കൃപ തരേണമേ!

വചനം

“അങ്ങയുടെ വചനം എൻ്റെ പാദത്തിന് വിളക്കും പാതയിൽ പ്രകാശവുമാണ്’. (സങ്കീ. 119:105)

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!