വിമലഹൃദയ പ്രതിഷ്ഠ – പതിമൂന്നാം ദിവസം

പ്രിയമക്കളേ, നിങ്ങളുടെ വിലയേറിയ പ്രതികരണത്തിനായി ഞാൻ കാത്തിരിക്കുന്നു. എൻ്റെ വിമല ഹൃദയത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, എൻ്റെ മക്കളാകാൻ. ഭാവിയിൽ നിങ്ങളുടെ ഹൃദയങ്ങൾ എൻ്റെ സന്തോഷമായിരിക്കും. നിങ്ങളുടെ ഹൃദയങ്ങളുമായി ഞാൻ ഐക്യപ്പെടുമല്ലോ. ഇപ്പോൾ നിങ്ങളെ നയിക്കാനും സംരക്ഷിക്കാനുമാണ് നിങ്ങളെ എന്നോടു ചേർത്തുപിടിക്കുന്നത്. കുഞ്ഞുങ്ങളെ ശ്രദ്ധിക്കുക ; എൻ്റെ ഹൃദയത്തെ സ്വീകരിക്കുക. ഞാൻ പറയുന്നത് ശ്രദ്ധിക്കുക. എനിക്ക് ഒരു ആഗ്രഹമേ ഉള്ളൂ ; നിങ്ങളെ വിശുദ്ധിയിലെത്തിക്കുക എന്നതു മാത്രം. ഒന്നു മനസ്സിലാക്കുക. സ്വർഗ്ഗത്തിനും ഒരു ആഗ്രഹമുണ്ട്. അതു നിങ്ങളുടെ വിശുദ്ധിയാണ്. നിങ്ങളുടെ ഹൃദയത്തിൻ്റെ തുറവിയാണ് ഞാൻ ആവശ്യപ്പെടുന്നത്. ഇതിനായി നിങ്ങൾ പ്രാർത്ഥിക്കുവിൻ. നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കപ്പെടും. പ്രിയപ്പെട്ട മക്കളെ, നിങ്ങളുടെ അമ്മയുടെ ചാരത്തണയുക. നിങ്ങളുടെ ആഗ്രഹങ്ങളിലും ചിന്തകളിലും എൻ്റെ വിജയം നിറഞ്ഞു നിൽക്കട്ടെ.

വഴികാട്ടി

ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ഒതുങ്ങിക്കൂടാൻ സർവ്വശക്തനായ പുത്രൻ തമ്പുരാൻ തിരുമനസ്സായി. മറഞ്ഞിരിക്കുന്ന ഈ സ്ഥലത്തേക്ക് പുത്രൻ തമ്പുരാൻ തൻ്റെ മഹത്വം കൊണ്ടുവന്നു. അങ്ങനെ പിതാവിനെ മഹത്വപ്പെടുത്തി, മറഞ്ഞിരിക്കുന്ന ഗർഭപാത്രത്തിൽ സ്വന്തം ജീവൻ ഈ ദാസിയുടെ സംരക്ഷണത്തിന് വിട്ടുകൊടുത്തു. മുപ്പതുവർഷത്തെ രഹസ്യ ജീവിതം, കുരിശിൻ്റെ സഹനത്തോടുചേർത്തുവച്ചു. ഈ അമ്മയാണ് ദൈവകുമാരനെ ഉദരത്തിൽ വഹിച്ചതും, വളർത്തിയതും, സഹായിച്ചതും, അതിനുശേഷം ബലിയായി നല്കിയതും. അമ്മയുടെ യാചന സ്വീകരിച്ചുകൊണ്ടാണ് കാനായിൽ തൻ്റെ പരസ്യജീവിതം ഈശോ ആരംഭിച്ചത്. പരിശുദ്ധാത്മാവ് ഒരു എളിയ ദാസിയുടെ ഗർഭ പാത്രമാണ് പുത്രനു വേണ്ടി ഒരുക്കിയത്. പുത്രനെ ഭൂമിയിലേക്കയക്കാൻ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കാമായിരുന്നു. കൃപയുടെ ഈ വലിയ രഹസ്യം, വിജ്ഞാനികളിൽനിന്നും മറക്കപ്പെട്ട്, ദാസിയിൽ സംഭവിച്ചു. ഇതൊക്കെ ദൈവതിരുമനസ്സാണ്. ഇക്കാര്യത്തിൽ നമുക്കു ഇടപെടാനാവില്ല. മാതാവിൻ്റെ വിമല ഹൃദയത്തിലെ രക്തമാണല്ലോ ജനിക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടി എടുക്കപ്പെട്ടത് ! നമ്മോടും ദൈവം ആവശ്യപ്പെടുന്നത് ഇതാണ്. നമ്മൾ ഹൃദയങ്ങൾ തുറക്കണം. ഈശോ ആത്മീയമായി നമ്മുടെ ഹൃദയത്തിൽ ജനിച്ച് നമ്മിൽ കുടികൊള്ളും.

പ്രവൃത്തിപഥം

നമ്മുടെ അമ്മയിൽ ദൈവം സൃഷ്ടിച്ചിരിക്കുന്നത് കൃപകളുടെ ഉറവയാണ്. അമ്മയുടെ ഹൃദയ അറകളിൽ നിന്നും സകല മനുഷ്യർക്കും വേണ്ടി കൃപ ഒഴുക്കാൻ ദൈവം ആഗ്രഹിക്കുന്നു. മാതാവിൻ്റെ ഹൃദയത്തിലൂടെ തന്നെ മഹത്വപ്പെടുത്തണമെന്നാണ് ദൈവവും ആഗ്രഹിക്കുന്നത്. മാതാവിൻ്റെ വിമലഹൃദയത്തിന് സമർപ്പണം ചെയ്യാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. അമ്മയാകട്ടെ, വ്യക്തിപരമായി, സ്വകാര്യമായി ഒന്നും ആശിക്കുന്നില്ല. ദൈവേഷ്ടം നിറവേറണമെന്നുമാത്രം. ദൈവവുമായി ലോകത്തെ ഒരുമിപ്പിക്കാൻ അമ്മ ആഗ്രഹിക്കുന്നു. അമ്മയുടെ ഹൃദയത്തിലൂടെ ഈശോയോടു ചേരാനും അങ്ങനെ ചേരുന്നവരെല്ലാം ഒന്നാകാനും അമ്മ ആഗ്രഹിക്കുന്നു. സമർപ്പണത്തിലൂടെയുള്ള കൂട്ടായ്മ ദൈവകൃപയുടെ പ്രവൃത്തിയായി മാത്രം അമ്മ കാണുന്നു. നമുക്കു സങ്കല്പിക്കാൻ പറ്റാത്ത ഒരു നല്ലഭാവിക്കുവേണ്ടി അമ്മയെ ദൈവം നമ്മുടെ ഇടയിലേക്ക് അയക്കുന്നു. നമ്മെ വ്യക്തിപരമായി ഉപദേശിക്കാനും ഒരു സന്ദേശം വിളംബരം ചെയ്യാനും , പിതാവിൻ്റെ നിർദ്ദേശപ്രകാരം അമ്മ എത്തുന്നു. ഈശോ തൻ്റെ അമ്മയെ നമുക്കു തന്നത് നാമും ആ മൃദുല സ്പർശം അനുഭവിക്കാനാണ്. കൂടാതെ ദൈവീക ജീവനിൽ അമ്മ , നമ്മെ കൈപിടിച്ചു നടത്താനും. അമ്മയുടെ സ്പർശനംപോലെ കുഞ്ഞിനു മറ്റൊന്നില്ലല്ലോ.

പ്രാർത്ഥന

പരിശുദ്ധ കന്യകാമാതാവിൻ്റെ വിമലഹൃദയമേ, അമ്മയുടെ മഹാവിജയത്തിനു വേണ്ടിയുള്ള യുദ്ധത്തിൽ ഞങ്ങളെ വഴി നടത്തേണമേ. അമ്മയുടെ വിമലഹൃദയത്തിൻ്റെ മഹാവിജയത്തിൽ മാനവരാശി മുഴുവനും നിത്യതയിൽ ഒന്നാക്കപ്പെടട്ടെ ! സ്വർഗ്ഗവാതിലിലൂടെ മകൻ്റെ തിരുഹൃദയത്തിലേക്കു ഞങ്ങൾ പ്രവേശിക്കട്ടെ ! പുണ്യങ്ങളാൽ അലങ്കരിക്കപ്പെട്ട ഒരു വിശുദ്ധിയുള്ള ഹൃദയം എന്നിൽ നിർമ്മിക്കണമേ. പരീക്ഷകളിൽ എന്നെ ശക്തിപ്പെടുത്തുക ; എൻ്റെ ആത്മാവ് അങ്ങയുടെ ഊഷ്മളത അനുഭവിക്കട്ടെ. സന്തോഷത്തിൻ്റെ വരുംകാലത്ത് നമ്മുടെ പുഞ്ചിരി ഒന്നാകട്ടെ ! അമ്മേ, എൻ്റെ ഹൃദയം എടുത്തു അമ്മയുടേതാക്കണമേ .

വചനം

“ ആകയാൽ , മക്കളേ , എൻ്റെ വാക്കുകൾ ശ്രദ്ധിക്കുവിൻ ; എൻ്റെ മാർഗ്ഗങ്ങൾ പിന്തുടരുന്നവർ ഭാഗ്യവാന്മാരാണ് . ‘ ‘ ( സുഭാ . 8:32 )

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!