പരിശുദ്ധാരൂപിക്ക് പ്രതിഷ്ഠാജപം

പരിശുദ്ധാരൂപിക്ക് പ്രതിഷ്ഠാജപം

പരിശുദ്ധ ത്രിത്വത്തിന്‍റെ മൂന്നാമാളും, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും, എല്ലാത്തിലും അവർക്കു തുല്ല്യനും സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അരൂപിയുമായ റൂഹാദ്ക്കുദശാതമ്പുരാനെ! എത്രയും വലിയഎളിമവണക്കത്തോടുകൂടി അങ്ങയെ ഞാനാരാധിക്കുന്നു. മാലാഖമാരിൽ നിന്നും പരിശുദ്ധന്മാരിൽ നിന്നും നീ കൈക്കൊള്ളുന്ന സ്തുതിയാരാധനകളോട് എന്‍റെതിനേയും ചേർത്ത് നിന്നെ ഞാൻ വാഴ്ത്തുന്നു. നീ ലോകത്തിന് നല്കിയതും നിരന്തരം നല്കിവരുന്നതുമായ എല്ലാ മനോഗുണങ്ങളെപ്രതിയും ഹൃദയപൂർവ്വം നിനക്ക് ഞാൻ സ്തോത്രം ചൊല്ലുന്നു.

എന്‍റെ ഓർമ്മ, ബുദ്ധി, മനസ്സ്,ഹൃദയം മുതലായി എനിക്കുള്ളതെല്ലാം ഇന്നും എന്നേയ്ക്കുമായി നിനക്കു ഞാൻ കാഴ്ച വയ്ക്കുന്നു. എന്‍റെ മുഴുവൻ ഹൃദയത്തോടുകൂടി നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ എല്ലാ നന്മകളുടെയും ദാനങ്ങളുടെയും കാരണഭൂതനാകുന്നു. നീ നിന്‍റെ എല്ലാ വരപ്രസാദങ്ങളോടുംകൂടി എന്നെ സന്ദർശിക്കേണമെ. നിന്‍റെ സ്വർഗ്ഗീയപ്രേരണകൾക്കും, നീ ഭരിച്ചു നടത്തുന്ന വിശുദ്ധസഭയുടെ ഉപദേശങ്ങൾക്കും എന്‍റെ മനസ്സ് എപ്പോഴും അനുസരണയുള്ളതായിരിക്കട്ടെ. ദൈവസ്നേഹത്താലും പരസ്നേഹത്താലും എന്‍റെ ഹൃദയം എപ്പോഴും എരിയട്ടെ. ദൈവതിരുമനസ്സിനോട് എന്‍റെ മനസ്സ് എല്ലാക്കാര്യങ്ങളിലും അനുരൂപമായിരിക്കട്ടെ.

എന്‍റെ ജീവിതം മുഴുവനും ഈശോമിശിഹായുടെ ജീവിതത്തിന്‍റെ യും പുണ്യങ്ങളുടെയും വിശ്വസ്ത അനുകരണമായിരിക്കട്ടെ.

എന്‍റെ അന്തസ്സിന്‍റെ കടങ്ങൾ നിറവേറ്റുവാനുള്ള വശങ്ങളും പുണ്യങ്ങളും നീ എനിക്കു തരേണമെ. വിശ്വാസവും,ശരണവും,ഉപവിയും എന്നിൽ വർദ്ധിപ്പിക്കേണമെ. നല്ല വ്യാപാരത്തിനുള്ള പ്രധാന പുണ്യങ്ങളും, നിന്‍റെ ഏഴു ദിവ്യദാനങ്ങളും, പന്ത്രണ്ടു ഫലങ്ങളും എനിക്കു നീ നല്കേണമെ. ഞാൻ പരീക്ഷയിൽ ഉൾപ്പെടുവാൻ ഒരുനാളും നീ അനുവദിക്കല്ലെ. പിന്നെയോ, ഇന്ദ്രിയങ്ങൾക്കു ജ്ഞാനപ്രകാശം നല്കി,എനിക്കു വഴികാട്ടിയായിരുന്ന്, സകല തിന്മയിൽനിന്നും ഞാൻ ഒഴിവാൻ കൃപചെയ്തരുളണമേ.

ഈ അനുഗ്രഹങ്ങളെല്ലാം എനിക്കും, ആർക്കെല്ലാം വേണ്ടി ഞാനപേക്ഷിപ്പാൻ നീ തിരുമനസ്സായിരിക്കുന്നുവോ അവർക്കും നീ നല്കിയരുളണമേ. നീ വഴിയായ് പിതാവിനെയും പുത്രനെയും ഇവരിരുവരുടേയും അരൂപിയായ നിന്നെയും ഞങ്ങൾ അറിഞ്ഞ് സ്നേഹിച്ച്, ഇപ്പോഴും എപ്പോഴും നിങ്ങൾക്കു സ്തോത്രം പാടുവാൻ നീ അനുഗ്രഹം ചെയ്യണമെ എന്ന് ഞങ്ങളുടെ കർത്താവീശോമിശിഹായെക്കുറിച്ച് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ആമ്മേൻ.